കേരളത്തിന്റെ ചലച്ചിത്രോത്സവം എം.എ.ലത്തീഫ് യുദ്ധവും സംഘര്‍ഷങ്ങളും ദുരിതസങ്കീര്‍ണമാക്കിയ വടക്കന്‍ ഇറാഖിലെ ഒരു ഗ്രാമത്തില്‍ നിന്നും പലായനം ചെയ്യേണ്ടിവരുന്ന തുര്‍ക്കുമെന്‍ പെണ്‍കുട്ടിയുടെ മേല്‍ നാടിന്റെ ദുസ്സഹമായ രാഷ്ട്രീയസാഹചര്യം അടിച്ചേല്പിക്കുന്ന അതിജീവനയാത്രയെ പിന്തുടരുന്ന A Step into the Darkness എന്ന തുര്‍ക്കി സിനിമയോടെ തുടക്കം കുറിച്ച 14-മതു അന്താരാഷ്ട്രചലച്ചിത്രമേള ഉള്ളടക്കം കൊണ്ടും പങ്കാളിത്തം കൊണ്ടും ഗോവന്‍ ഫെസ്റ്റിവലിനെ ബഹുദൂരം പിന്നിലാക്കി. മത്സരവിഭാഗം, ലോകസിനിമ, മലയാളസിനിമ ഇന്ന്, വര്‍ത്തമാനകാല ഇന്ത്യന്‍ സിനിമ, മൃണാള്‍സെന്‍ (ബംഗാള്‍), ജാക്വസ് ടാറ്റി (ഫ്രാന്‍സ്), മിക്കിയോ നരൂസെ(ജാപ്പാന്‍), ആര്‍തുറോ റിപ്സ്റ്റൈന്‍(മെക്സിക്കോ), ലോഹിതദാസ് എന്നിവരുടെ റെട്രോസ്പെക്റ്റിവുകള്‍, സമകാലീന മാസ്റ്റേഴ്സ് വിഭാഗത്തില്‍ റൌള്‍ പെക്കും(ഫ്രാന്‍സ്), പെനെക് രത്തനാരങും(തായ് ലന്‍ഡ്), ഫോകസ് വിഭാഗത്തില്‍ ക്യൂബന്‍ സിനിമകളുടെ 50 വര്‍ഷം, ആഫ്രിക്കന്‍ സമകാലീന സിനിമകള്‍, ഫ്രഞ്ച് നവതരംഗ സിനിമകള്‍, ഫ്രഞ്ച് നവാഗത സംവിധായകര്‍, ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാന്‍സിസ്കോ റോസിയുടെ സൃഷ്ടികള്‍, ഈ വര്‍ഷം നമ്മെ വിട്ടുപിരിഞ്ഞ ശോഭന പരമേശ്വരന്‍ നായര്‍, മുരളി, കെ.പി.തോമസ്, മാധവിക്കുട്ടി, അടൂര്‍ ഭവാനി, രാജന്‍ പി.ദേവ് എന്നിവര്‍ക്കുള്ള ആദരസൂചകം തുടങ്ങിയ മേഖലകളിലായി 158 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ലോകസിനിമയിലെ മാറ്റങ്ങള്‍ തിരിച്ചറിയാനും, വിവിധ രാജ്യങ്ങളുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക അവസ്ഥകള്‍ കണ്ടറിയാനും, ചലച്ചിത്രാഖ്യാനത്തെ സംബന്ധിച്ചു നിലനിന്നുപോന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ധാരണകളേയും നിര്‍ബന്ധങ്ങളേയും അട്ടിമറിക്കുന്ന സൃഷ്ടികളെ അടുത്തറിയാനും ഇത്തരം ഫെസ്റ്റിവലുകള്‍ ഏറെ പ്രയോജനപ്പെടുന്നു. ദൃശ്യാഖ്യാന ചരിത്രത്തിലെ ഗതിനിര്‍ണ്ണായക സിനിമകളെന്നറിയപ്പെടുന്ന ഫ്രഞ്ച് നവതരംഗ സിനിമകള്‍ പുത്തന്‍ തലമുറക്കു പരിചയിക്കാന്‍ ഈ മേള സഹായകമായി. ഇത്തരം കൂട്ടായ്മകളിലൂടെ സൃഷ്ടിക്കുന്ന പ്രതിരോധാത്മകത, മുഖ്യധാരാ സിനിമകളുടെ ആര്‍ഭാടങ്ങള്‍ക്കും അധീശത്വങ്ങള്‍ക്കും ഒരു പരിധി വരെ വെല്ലുവിളിയാകുന്നുണ്ട്. സുവര്‍ണ്ണ ചകോരം രണ്ടു സിനിമകള്‍ പങ്കിട്ടു. അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എബൌട്ട് എല്ലി’യും (ഇറാന്‍), രവി ഭര്‍വാനിയുടെ ‘ജര്‍മലും’ (ഇന്തൊനേഷ്യ). ഉല്ലസയാത്രാ സംഘത്തില്‍ അതിഥിയായെത്തുന്ന എല്ലിയെന്ന ടീച്ചര്‍ അപ്രത്യക്ഷയാകുന്നതിന്റെ ദുരൂഹതയിലേക്കു ക്യാമറ ചലിക്കുന്നതാണു എബൌട്ട് എല്ലി. നടുക്കടലിലെ ഫിഷിങ് പ്ലാറ്റ്ഫോമിലേക്കു അച്ഛനെ തേടിയെത്തുന്ന പന്ത്രണ്ടുകാരനായ മകന്റേയും അച്ഛന്റേയും മാനസിക സംഘര്‍ഷങ്ങള്‍, തിരസ്കരണങ്ങള്‍ എന്നിവ ജര്‍മലിനെ ശ്രദ്ധേയമാക്കുന്നു. മികച്ച സംവിധായകനുള്ള രചതചകോരം, പ്രേക്ഷകര്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത ‘ട്രൂ നൂണ്‍’ സംവിധാനം ചെയ്ത നോസിര്‍ സെയ്ദോവ് നേടി. മികച്ച നവാഗത സംവിധായകന്‍ മദോദന്‍ സ്കയിയാന(ചിത്രം: മൈ സീക്രട്ട് സ്കൈ). നിരൂപകരുടെ ഫിപ്രസി അവാര്‍ഡ് ‘ എ ഫ്ലൈ ഇന്‍ ദ് ആഷസ്’ (അര്‍ജന്റീന), പത്താം നിലയിലെ തീവണ്ടി (മലയാളം) എന്നിവക്കു ലഭിച്ചു. നെറ്റ്പാക് അവാര്‍ഡിനു ‘ജര്‍മലും’ ‘കേരള കഫേ’ യും അര്‍ഹമായി. ഇറാനിയന്‍ സംവിധായകന്‍ ബഹ്മാന്‍ ഗൊബാദി ചെയര്‍മാനായ അഞ്ചംഗ ജൂറിയുടെ തെരഞ്ഞെടുപ്പുകള്‍ കുറ്റമറ്റതായിരുന്നു. അവാര്‍ഡുകളെക്കുറിച്ചുള്ള പരാതികളോ വിഴുപ്പലക്കലക്കലുകളോ ഉണ്ടായില്ല. ബിര്‍ഷാന്‍ സാല്‍(കസാക്കിസ്ഥാന്‍), ആന്റിക്രൈസ്റ്റ്(ഡെന്മാര്‍ക്), ദി അദര്‍ ബാങ്ക് (ജോര്‍ജിയ), മസാഞ്ചലസ്(ബെല്‍ജിയം), ത്രീ വൈസ്മെന്‍(ഫിന്‍ലാന്‍ഡ്), ഷിറിന്‍ (ഇറാന്‍) എന്നിവയെല്ലാം പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമകളോടു, പ്രത്യേകിച്ചും ഗൊദാര്‍ദിന്റെ രണ്ടു സിനിമകളോടും, പ്രതിനിധികള്‍ അമിതതാല്പര്യം പ്രകടിപ്പിച്ചിരുന്നു. നാലു പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടും ‘ആന്റിക്രൈസ്റ്റ്’ കാണാനാവാതെ പുറത്തുനിന്നവര്‍ ധാരാളമാണ്. മുന്‍ ഫെസ്റ്റിവലുകളോടു താരതമ്യം ചെയ്താല്‍ ജനപങ്കാളിത്തം വര്‍ദ്ധിച്ചുവരുന്നതായി കാണുന്നു. പതിനായിരത്തോളം പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തു. യുവത്വത്തിന്റെ തള്ളിക്കയറ്റമായിരുന്നു മറ്റൊരു സവിശേഷത. പ്രതിനിധികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഗുണം കുറയുന്നുവെന്ന യാഥാര്‍ത്ഥ്യം പരിശോധിക്കപ്പെടേണ്ടതാണ്. കേരളക്കരയാകെ ഒരു ഉത്സവമാക്കി മാറ്റാന്‍ ഡിസംബറിലെ ഈ എട്ടു ദിനങ്ങള്‍ക്കു കഴിഞ്ഞുവെങ്കില്‍ സംഘാടകരും അതിനു സാമ്പത്തികവും ഭൌതികവുമായ പശ്ചാത്തലം ഒരുക്കിയ ഇടതുപക്ഷസര്‍ക്കാരും അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്തരം സാംസ്കാരിക ഇടപെടലുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫിലിം സൊസൈറ്റികളുമായി സഹകരിച്ചു ജില്ലകള്‍ തോറും സൌജന്യമായി ഏകദിന ടൂറിംഗ് ഫെസ്റ്റിവലുകള്‍ ചലച്ചിത്ര അക്കാദമി നടത്തുന്നുണ്ട്.
|