|
ലേഖനം- രാമയണത്താളുകളിലൂടെ |
|
Written by സുരേഷ് വാസുദേവന്‍
|
|
Monday, 03 August 2009 14:55 |
രാമയണത്താളുകളിലൂടെസുരേഷ് വാസുദേവന്‍
ഭാരതത്തിലെ പുരാണെതിഹാസങ്ങളെല്ലാംതന്നെ അര്‍ത്ഥവാദപരമായ കഥകളുടെ ആഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉത്തമഗ്രന്ഥങ്ങളാണ്.വേദങ്ങളിലും ഉപനിഷത്തുക്കളിലും പ്രതിപാദിച്ചിരിക്കുന്ന ആദ്ധ്യാത്മീകതത്വങ്ങളേത്തന്നെയാണ് പുരാണേതിഹാസങ്ങളിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് പെട്ടന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അമൂര്‍ത്തങ്ങളും,അസ്പഷ്ടങ്ങളുമായ വേദാന്തതത്വങ്ങളെ ലളിതമായ കഥകളിലൂടെ പുരാണകാരന്മാര്‍ അവതരിപ്പിച്ചത് ലോകത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനു വേണ്ടിയാണ്.ഇവയില്‍ പലതും പ്രഥമദൃഷ്ട്യാ കെട്ടുകഥകളൊ,നുണക്കഥകളോ ആയി തോന്നാമെങ്കിലും താല്‍പ്പര്യത്തോടെ ഇതിനകത്തേയ്ക്ക് പ്രവേശിക്കുന്നവര്‍ക്ക് ഇതിന്റെ അന്ത:രാര്‍ത്ഥം-അല്ലെങ്കില്‍ ഗൂഡാര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കും എന്നത് നിസ്തര്‍ക്കമാണ്. വിജയകരമായ ജീവിതത്തിലൂടെ ഈ ജന്മം സഫലമാക്കാന്‍ നമുക്കേവര്‍ക്കും ആശയുണ്ടെങ്കിലുമ്മനസ്സാകുന്ന നിയന്ത്രിതാവ് വഴിവിട്ട് സഞ്ചരിക്കുന്നതുമൂലം പലര്‍ക്കും ഇത് അപ്രാപ്യമാകുന്നു.ഇതുമൂലം തെറ്റില്‍ നിന്നും തെറ്റിലേക്ക് പതിച്ചുകൊണ്ടേയിരിക്കുന്നു. മഹാഭാരതത്തില്‍ ധൃതരാഷ്ട്രര്‍ വിലപിക്കുന്നത് കേള്‍ക്കൂ “ജാനാമി ധര്‍മ്മം ന ച മേ പ്രവര്‍ത്തി ജാനാമ്യധര്‍മ്മം ന ച മേ പ്രവര്‍ത്തി കേനോപി ദേവേന ഹൃദിസ്ഥിതേന യഥാ നിയുക്തോസ്മി തഥാ കരോമി” അര്‍ത്ഥം:-ധര്‍മ്മം എന്താണെന്നെനിക്കറിയാം,എന്നാല്‍ അത് അനുഷ്ഠിക്കാന്‍ കഴിയുന്നില്ല.അധര്‍മ്മം എന്താണെന്നും എനിയ്ക്കറിയാം.എന്നാല്‍ അതില്‍ നിന്നും വിട്ടു നില്‍ക്കാനും കഴിയുന്നില്ല.‘ ധൃതരാഷ്ട്രരുടെ അവസ്ഥയാണ് ഈ ഭൌതീകലോകത്ത് ജീവിയ്ക്കുന്ന നാമോരോരുത്തര്‍ക്കും ഉള്ളത്.ജീവിതത്തിലെ നശ്വരമായ നേട്ടങ്ങള്‍ക്കു വേണ്ടി ധര്‍മ്മത്തെ തട്ടിമാറ്റി അധര്‍മ്മത്തെ പുല്‍കുന്നു.അങ്ങനെ അധര്‍മ്മം സ്വധര്‍മ്മമാക്കിയ ഒരു കാട്ടാളനായിരുന്നു രത്നാകരന്‍.അക്ഷരാഭ്യാസമില്ലാത്ത,വെറും പിടിച്ചുപറിക്കാരന്‍ മാത്രമായിരുന്ന, രത്നാകരന്‍ സപ്തര്‍ഷികളാല്‍ രാമമന്ത്രത്തിലൂടെ സ്വയമറിയാതെ കൈപിടിച്ചുയര്‍ത്തപ്പെട്ടു.ഇതോടെ കാട്ടാളനുപകരം ആദികവിയുണ്ടാവുകയും,രാമായണം രചിക്കുകയും ചെയ്തു.പക്ഷെ മനുഷ്യാധമനായ കാട്ടാളനില്‍ നിന്നും മനുഷ്യകഥാനുഗായിയായ വാല്‍മീകിയിലേയ്ക്കുള്ള ദൂരം ദീര്‍ഘനാളത്തെ തപസ്സിന്റേയും, നാമജപത്തിന്റേയുമായിരുന്നു. ആദികവിയില്‍ നിന്ന് നിര്‍ഗ്ഗളിച്ചതായ രാമായണപ്രവാഹം അതീവവൈചിത്ര്യഭംഗിയോടെ ലോകമാസകലം പ്രചരിച്ചു.പക്ഷെ മലയാളികള്‍ക്ക് അതിന്റെ ഭംഗി ആസ്വദിയ്ക്കാന്‍ യോഗമുണ്ടായത് കൊല്ലവര്‍ഷം 700നും 800നും മദ്ധ്യേ ജീവിച്ചിരുന്ന തുഞ്ചത്തെഴുത്തച്ഛനില്‍ നിന്നുമാണ്.അത്യന്തം അസ്വസ്ഥമായ ആ കാലഘട്ടത്തില്‍ ലക്ഷ്യബോധമില്ലാതെ,സദാചാരനിഷ്ഠയില്ലാതിരുന്ന ജനതയെ ഈശ്വരവിശ്വാസത്തിലൂടെ ആദ്ധ്യാത്മീകതയിലേക്കും,മാനവീകതയിലേക്കും കൊണ്ടുവരുവാനാണ് എഴുത്തച്ഛന്‍ തന്റെ അനര്‍ഗ്ഗളവും,അനിര്‍വ്വചനീയവുമായ ഭാഷാസ്വാധീനമുപയോഗിച്ച് ചെയ്തത്.അന്നത്തെ ജനതയുടെ മൂല്ല്യച്യുതിയില്‍ മനോവിഷമം തോന്നിയ അദ്ദേഹം അതിനു പരിഹാരമായിട്ടാണ് ഈശ്വരാവതാരമായ,മര്യാദാപുരുഷനായ,ധര്‍മ്മസ്വരൂപനായ ശ്രീരാമചന്ദ്രന്റെ കഥ ജനസാമാന്യത്തിന്റെ ഭാഷയില്‍ അവതരിപ്പിച്ചത്. “ ഭോഗങ്ങളെല്ലാം ക്ഷണപ്പ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ“ “ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ കാലാഹിനാ പരിഗ്രസ്ഥമാം ലോകവും ആലോലചേതസാ ഭോഗങ്ങള്‍ തേടുന്നു“ “താന്താന്‍ നിരന്തരം ചെയ്യുന്ന പാപങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ” പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” ഇതുപോലുള്‍ല തത്ത്വങ്ങളടങ്ങിയ വരികള്‍ അന്നത്തെ ജനതയെ മായാലോകത്തില്‍ നിന്നും മാനുഷീകമൂല്യങ്ങളുടേയും,പുണ്ണ്യകര്‍മ്മങ്ങളുടേയും ലോകത്തേയ്ക്ക് ഉയര്‍ത്തുവാന്‍ പര്യാപ്തമായിരുന്നു.എഴുത്തച്ഛന്റെ ‘വാരിധിതന്നില്‍ തിരമാലകളെന്നപോലെ’യുള്ള ഭാഷാസ്വാധീനം ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കിത്തീര്‍ത്തു. വള്ളത്തോള്‍ പറയുന്നത് ശ്രദ്ധിക്കുക “കാവ്യം സുഗേയം കഥ രാഘവീയം കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍ ചൊല്ലുന്നതോ ഭക്തിമയസ്വരത്തില്‍ ആനന്ദലബ്ദിയ്ക്കിനിയെന്തുവേണം?” പുണര്‍തം നക്ഷത്രജാതനായ ശ്രീരാമന്റെ ജന്മരാശിയായ കര്‍ക്കിറ്റകത്തിലെ ഇരുണ്ട സായാഹ്നങ്ങളെ പ്രകാശപൂരിതമാക്കുന്ന ഈ കിളിപ്പാട്ട് കുറച്ചെങ്കിലും കേട്ടിട്ടില്ലാത്തവര്‍ കേരളക്കരയില്‍ ആരും ഉണ്ടാകാന്‍ സാദ്ധ്യതയില്ല.ചാരുശീലയായ ആ ശാരികപ്പൈതലിന്റെ മൊഴിമുത്തുകള്‍ അത്രയ്ക്ക് ആനന്ദദായകവും,ആകര്‍ഷണീയവുമാണ്.താഴെപ്പരയുന്ന പദ്യശകലം ഇതിനെ ശരിവയ്ക്കുന്നു “മന്നില്‍ പുഴകള്‍ ശൈലങ്ങള്‍ ഇവ നില്‍പ്പതു നാള്‍ വരെ രാമായണമുപാഖ്യാനം പാരാകേ പ്രചരിയ്ക്കുമേ”
|